മലപ്പുറം: മുസ് ലിം ലീഗ് സംസ്ഥാന ട്രഷററും മുൻതദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമായ ചെർക്കളം അബ്ദുല്ലയുടെ നിര്യാണം തീരാനഷ്ടമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മതരംഗങ്ങളിൽ പുരുഷായുസ്സ് മുഴുവൻ ജ്വലിച്ച് നിന്ന മാതൃകാ വ്യക്തിത്വമായിരുന്നു. മികച്ച ഭരണാധികാരിയും കഴിവുറ്റ സംഘാടകനുമായിരുന്നു. ഏത് പ്രതിസന്ധിയെയും നേരിടാനുള്ള മനക്കരുത്തും ധൈര്യവും അദ്ദേഹത്തിന്റെ കൈ മുതലായിരുന്നു. മതമൈത്രിക്കായി ചെർക്കളം കനപ്പെട്ട സംഭാവനകൾ അർപ്പിച്ചു. മുസ്ലിം ലീഗിനെ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ തിളക്കമുറ്റിയതാണ്. പാർട്ടിയുടെ ഏത് കാര്യത്തിലും അദ്ദേഹം അതീവ തൽപ്പരനായിരുന്നു. മുസ്ലിം ലീഗ് യോഗങ്ങളിൽ ഒരിക്കൽ പോലും അവധി പറത്തിരുന്നില്ല. കിടപ്പിലാകുന്നത് വരെ വളരെ സജീവമായി ഓടി നടന്നു. ദീർഘകാലം നിയമസഭാ സാമാജികനായി ചെർക്കളം കാഴ്ച്ചവെച്ച കർമ മണ്ഡലം ശ്രദ്ധേയമാണ്. സമസ്തയുടെയും സുന്നി മഹല്ല് ഫെഡറേഷന്റെയും കുരുത്തുറ്റ പോരാളിയായിരുന്നു. ആർക്ക് മുന്നിലും ആദർശം പണയം വെച്ചിരുന്നില്ല. തങ്ങൾ പറഞ്ഞു.
വളാഞ്ചേരി: കാവുംപുറം പടിഞ്ഞാറക്കര സ്വദേശി പാറപ്പുറത്തേതിൽ റിസ്വാൻ ഹബീബ് (29) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി.ബുധനാഴ്ച(ഇന്ന്) വെളുപ്പിന് ഗരാഫയിലെ താമസ സ്ഥലത്തു വെച്ചായിരുന്നു അന്ത്യം.ഗരാഫയിലെ അൽ അനീസ് ഇലക്ട്രോണിക്സിൽ ജീവനക്കാരനായിരുന്നു.രണ്ടു മാസം മുമ്പാണ് നാട്ടിൽ പോയി ദോഹയിൽ തിരിച്ചെത്തിയത്. പാറപ്പുറത്തേതിൽ അബ്ദുൽ ജബ്ബാർ-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ : ഷിഫാ തസ്നി.മകൾ : നെഹ്സാൻ അയാഷ്. ഖത്തറിലുള്ള ഫാറൂഖ്,ഉസ്മാൻ,സഫ്വാൻ എന്നിവർ സഹോദരങ്ങളാണ്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
Comments
Post a Comment