തിരൂർ: കോളേജ് തെരഞ്ഞെടുപ്പിൽ ജനാധ്യപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ എസ്.എഫ്.ഐ അവസാനിപ്പിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തിരൂർ ജെ.എം ആർട്സ് ആന്‍റ് സയൻസ് കോളേജ്, കൂട്ടായി മൗലാന ആർട്സ് ആന്‍റ് സയൻസ് കോളേജ് എന്നിവിടങ്ങളിൽ യൂണിവേഴ്സിറ്റിയുടെ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ എസ്.എഫ്.ഐയുടെ പത്രിക റിട്ടേണിംഗ് ഓഫീസർ തള്ളിയിരുന്നു. ജെ.എം കോളേജിൽ യു.ഡി.എസ്.എഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞടുക്കപ്പെടുകയും ചെയ്തു. എന്നാൽ എസ്.എഫ്.ഐ ഭരണ സ്വാധീനം ഉപയോഗിച്ചും റിട്ടേണിംഗ് ഓഫീസറെ ഭീഷണപ്പെടുത്തിയും ജനാധ്യപത്യത്തെ അട്ടിമറിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു. ജെ.എം കോളേജ് പ്രിൻസിപ്പലിനെ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് മർദ്ദിച്ചത് നീതീകരിക്കാനാകാത്തതാണെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
വാർത്താസമ്മേളനത്തിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് മിസ്ഹബ് കീഴരിയൂർ, വൈസ് പ്രസിഡന്‍റ് ഷരീഫ് വടക്കയിൽ, ജില്ല പ്രസഡന്‍റ് ടി.പി ഹാരിസ്, സെക്രട്ടറി ടി.നിയാസ്, റിയാസ് പുൽപറ്റ,വഹാബ് കോട്ടക്കൽ,ഖമറുസമാൻ മൂർക്കത്ത്,ജൗഹർ കുറുക്കോളി, അഡ്വ. എ.കെ മുഹമ്മദ് മുസമ്മിൽ,റഷാദ് വെട്ടം,ഷഹീർ ഏഴൂർ, ആഷിഖ് മരക്കാർ,റഫ്സൽ പാറയിൽ എന്നിവർ പങ്കെടുത്തു.
Comments
Post a Comment