പ്രളയത്തില്‍ ജീവനും കൊണ്ട് ഓടുന്നവര്‍ ഫോട്ടോ എടുക്കാന്‍ നില്‍ക്കണമെന്നാണോ സർക്കാർ പറയുന്നത് ; നിയമസഭയിൽ പി കെ ബഷീർ എം എൽ എ
സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ നാശനഷ്ടം അനുഭവിക്കേണ്ടി വന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തുക ഉയര്‍ത്തണമെന്ന് പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. പ്രളയത്തില്‍ വീടു തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരം 10 ലക്ഷമായി ഉയര്‍ത്തണമെന്ന് ഏറനാട് എംഎല്‍എ പി.കെ. ബഷീറാണ് ആദ്യം ആവശ്യപ്പെട്ടത്. വീടു തകര്‍ന്നവരോടു തകര്‍ന്ന വീടിന്‍റെ ചിത്രം വേണമെന്ന് വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്നതായി അറിഞ്ഞു. പ്രളയത്തില്‍ ജീവനും കൊണ്ട് ഓടുന്നവര്‍ ഫോട്ടോ എടുക്കാന്‍ നില്‍ക്കണമെന്നാണോ പറയുന്നതെന്നും ബഷീര്‍ ചോദിച്ചു.
ഭരണപക്ഷത്തു നിന്ന് സംസാരിച്ച സിപിഐ എംഎല്‍എ എല്‍ദോ എബ്രഹാമും നഷ്ടപരിഹാരത്തുക ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. പി.കെ.ബഷീര്‍ നഷ്ടപരിഹാരത്തുക 10 ലക്ഷമാക്കണമെന്നാണ് ആവശ്യപ്പെട്ടതെങ്കില്‍ എല്‍ദോ ആവശ്യപ്പെട്ടത് 25 ലക്ഷമാക്കണമെന്നായിരുന്നു. ഇതുള്‍പ്പെടെ എല്‍ദോ മുന്നോട്ട് വച്ച ആവശ്യങ്ങളുടെ എണ്ണം നീണ്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷുഭിതനായി എഴുന്നേറ്റു.
കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ചതെത്രയാണെന്നോ സംസ്ഥാന സര്‍ക്കാരിന് അല്ലാതെ ലഭിച്ചതെത്രയാണെന്നോ ബഹുമാനപ്പെട്ട അംഗത്തിന് എന്തെങ്കിലും ബോധ്യമുണ്ടോ എന്ന് കര്‍ക്കശ സ്വരത്തിലാണ് മുഖ്യമന്ത്രി ചോദിച്ചത്. ഇതിനു പിന്നാലെ സര്‍ക്കാരിനെ ന്യായീകരിച്ചും കേന്ദ്രത്തിന്‍റെ സഹായം അപര്യാപ്തമാണെന്നും പറഞ്ഞ് എല്‍ദോ തടിതപ്പി.
സിപിഐയുടെ നിയമസഭാ സമാജികര്‍ എല്ലാം ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും താന്‍ രണ്ടു മാസത്തെ വേതനം നല്‍കുമെന്നും അറിയിച്ചാണ് എല്‍ദോ തന്‍റെ വാക്കുകള്‍ അവസാനിപ്പിച്ചത്.
Tags # കേരളം # നിയമസഭ
Comments
Post a Comment