അഡ്വ: കെ.എ ലത്വീഫ് എഴുതുന്നു കള്ളന് കോടതിയിൽ മാപ്പ് നൽകിയ മുനവ്വർ അലി തങ്ങളെ കുറിച്ച്
ന്യായാധിപൻ പ്രതികൂട്ടി ലേക്ക് നോക്കി പറഞ്ഞു "നിങ്ങളെ വെറുതെ വിട്ടിരിക്കുന്നു". ഒത്ത ഉയരമുള്ള,മുടി അല്പം പിറകോട്ടു വളർത്തി വെള്ള വസ്ത്രം ധരിച്ച കറുത്ത ഒരു മനുഷ്യൻ.ചെയ്തുപോയ തെറ്റീലുള്ള കുറ്റബോധം അലയടിക്കുന്ന മനസ് മുഖത്തു വായിച്ചേടുക്കാം. അത്ര മാത്രം മ്ലാനമായിരുന്നു ആ മുഖം.
പ്രതിക്കൂട്ടിൽനിന്നും ഇറങ്ങി വന്ന ആ മനുഷ്യൻ കോടതി വരാന്തയിലെ ബെഞ്ചിൽ ഇരിക്കുകയായിരുന്ന ഒരു വലിയ മനുഷ്യന്റെ നേരെ ഓടിയടുത്ത് അദ്ദേഹത്തിന്റെ രണ്ടു കരങ്ങൾ തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു ആ കൈ കളിൽ ചുംബിക്കുന്നതു കോടതി വരാന്തയിൽ കൂടിയിരുന്ന പലരെയും അത്ഭുത പ്പെടുത്തി. "കള്ളനെന്നു സമൂഹം മുദ്ര കുത്തിയ " ആ മനുഷ്യൻ ചേർത്തു പിടിച്ചകരം എന്നും പൊറുത്തു കൊടുത്തും, പൊറുത്തു കൊടുപ്പിച്ചും ശീലമുള്ള പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ പ്രിയപ്പെട്ട പുത്രൻ മുനവർഅലി തങ്ങളുടെതായിരുന്നു.
2015 ഏപ്രിൽ മാസം പത്തോമ്പതാം തിയതി വൈകിട്ട് വളപട്ടണത്തുള്ള ബന്ധു വീട്ടിലേക്ക് വിരുന്നു പോകവേ പലഹാരങ്ങൾ വാങ്ങുന്നതിന് കണ്ണൂർ കാൽ ടെക്സ് ജംഗ്ഷനിലെ ഒരു ബേക്കറിയിൽ തന്റെ സഹോദരനോടൊപ്പം എത്തിയതായിരുന്നു മുനവർ അലി തങ്ങളുടെ പ്രിയ പത്നി. അന്ന് 10മാസം മാത്രം പ്രായമുള്ള അവരുടെ മകൻ ഉമ്മയുടെ തോളിൽ സുഖനിദ്രയിലായിരുന്നു. ബേക്കറിക്ക് മുൻപിൽ ഒരു സ്കൂട്ടറിൽ എത്തിയ ഒരാൾ പെട്ടെന്ന് ബേക്കറി കൊള്ളേ നടന്നടുത്ത് ഉമ്മയുടെ തോളിൽ ഉറങ്ങുന്ന ആ കുഞ്ഞു മോന്റെ കൈയ്യിൽ നിന്നും നിമിഷ നേരം കൊണ്ട് സ്വർണവള ഊരിയെടുതു അതെ സ്കൂട്ടറിൽ കയറി മറന്നകലുകയായിരുന്നു.
ഏറെ വൈകും മുൻപ് ആ "പിടിച്ചു പറിക്കാരൻ " കൊടപ്പനക്കൽ തറവാട്ടിന്റെ തിരുമുറ്റത്തേക്ക് കടന്നുവന്നു. കണ്ണൂർ പോലീസ് അറസ്റ്റു ചെയ്തു ജയിലിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് പാണക്കാട് സയ്യിദ് മുഹമ്മദ്‌അലി ശിഹാബ് തങ്ങളുടെ ചെറുമകന്റെ സ്വർണ വളയാണ് താൻ പിടിച്ചു പറിച്ചു കൊണ്ട് പോയത് എന്ന് അയാൾ മനസിലാക്കിയതു. അത് മുതൽ വേട്ടയാടുന്ന കുറ്റ ബോധം അതൊന്നു മാത്രമാണ് അയാളെ പാണക്കാട്ടെക്ക് എത്തിച്ചത്. അന്ന് താങ്ങളെ കണ്ടു മാപ്പ് ചോദിച്ചു മടങ്ങിയ മനുഷ്യൻ നീണ്ട 3 വർഷങ്ങൾക്ക് ശേഷം വീണ്ടും തങ്ങളെ കാണുകയാണ്. തങ്ങളുടെ പ്രിയ പത്നി കേസിൽ ഒന്നാം സാക്ഷി, സഹോദരൻ നേരിട്ടുള്ള രണ്ടാമത്തെ സാക്ഷി.കേസിൽ നിന്നും രക്ഷപ്പെടുത്താൻ സഹായിക്കണം എന്ന് തങ്ങളുടെ മുഖത്തു നോക്കി പറയാനുള്ള ശക്തി അയാൾക്ക് ഉണ്ടായിരുന്നില്ല.സ്ഥിരം പിടിച്ചു പറിക്കാരൻ എന്നു അയാൾക്കു മുദ്ര അടിച്ചു കഴിഞ്ഞിരുന്നു. പക്ഷെ ഒരു സത്യം അയാളുടെ വക്കീൽ അവിടെ വെച്ച് സാക്ഷ്യപ്പെടുത്തി.പാണക്കാട് ചെന്ന് മാപ്പ് ചോദിച്ചതിന് ശേഷം അയാൾ ഒരു പാട് മാറി. നേരത്തെ 13 കേസുകൾ ഉണ്ടായിരുന്നു. പാണക്കാട് പോയി വന്ന ശേഷം ഒന്ന് പോലും പുതിയ ഒരു കേസ് പോലും ഉണ്ടാക്കിയിട്ടില്ല. വക്കീലിന്റെ അപേക്ഷ ആയിരുന്നു "അയാൾക്ക് മാപ്പ് കൊടുത്തു കൂടെ" എന്ന്.
കോടതിക്കൂട്ടിൽ കയറി മൊഴി കൊടുത്തു ജയിൽ ശിക്ഷ വാങ്ങികൊടുക്കുന്നതിനേക്കാൾ ഉത്തമം അയാളിൽ ഉണ്ടായിട്ടുള്ള മാനസിക പരിവർത്തനതെ പ്രചോദിപ്പിക്കലായിരിക്കും നല്ലത് എന്ന തിരിച്ചറിവിൽ നിന്നും തങ്ങൾ തന്റെ പത്നിക്കു നൽകിയ നിർദേശം ഒരു പവൻ തൂക്കമുള്ള മോന്റെ സ്വർണ വള കിട്ടിയില്ലങ്കിലും കുഴപ്പമില്ല നന്നാവാൻ കൊതിക്കുന്ന ആ മനുഷ്യന് നമ്മളായിട്ട് പ്രയാസം ഉണ്ടാക്കേണ്ട എന്നതായിരുന്നു. പുഞ്ചിരിച്ചു കൊണ്ടാണ് ആ മഹതി ആ നിർദേശം സ്വീകരിച്ചു കൂട്ടിൽ കയറി മൊഴി കൊടുത്തത്.
ഒരു ദിവസം മുഴുവൻ കോടതിയിൽ ചിലവായിച്ചു വാദികളും പ്രതിയും അഭിഭാഷകാരും പിരിയുമ്പോൾ പ്രതി ഭാഗം വക്കീൽ (ഒരു അമുസ്ലിം സഹോദരി ) മുനവർ അലി തങ്ങളോട് പറയുന്നുണ്ടായിരുന്നു "നേരിട്ട് കണ്ടിട്ടില്ലങ്കിലും നിങ്ങളുടെ പിതാവിന്റെ ഇത് പോലുള്ള ദയവായ്പ്പിന്റെ ഒരു പാട് കഥകൾ ഞാൻ കേട്ടിട്ടുണ്ട്". അപ്പോഴും കള്ളനും പോലീസും വാക്കിലും ഒന്നും അറിയാത്ത ഒരു പ്രത്യേകത ആ ദിവസത്തിന് ഉണ്ടായിരുന്നു. തന്റെ പിതാവ് മഹാനായ മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ അനുസ്മരണ സമ്മേളനം കാസറഗോഡ് നടക്കുകയായിരുന്നു.മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ആ പരിപാടിയിൽ പങ്കെടുത്തു പ്രസംഗിക്കേണ്ട തായിരുന്നു മുനവറലി തങ്ങൾ.പിതാവിന്റെ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാൻ ആയില്ലെങ്കിലും തെറ്റിന്റെ മാർഗത്തിൽ വ്യതിചലിച്ചു പോയ ഒരു മനുഷ്യന് നേർ ജീവിതത്തിന്റെ വസന്തം സമ്മാനിച്ചു എന്ന നിർവൃതി തീർച്ചയായും തങ്ങൾക്കും തന്റെ സഹധർമിണ്ണിക്കും ഉണ്ടായിരുന്നു എന്നത് സത്യം
വാൽ കഷ്ണം :
കേസ് കഴിഞ്ഞു മൂന്നു ആഴ്ച കഴിഞ്ഞു കാണും.കണ്ണൂർ കോടതി മുറ്റത്തു വെച്ച് വീണ്ടും ഞാൻ അയാളെ കണ്ടു. ഇവിടം വിട്ടില്ലേ എന്ന എന്റെ ചോദ്യത്തിന് ഇതായിരുന്നു മറുപടി "ഇതൊക്കെ നേരത്തെ ഉള്ള കേസ് ആണ് വക്കീലേ. കൊടപ്പനക്കലിൽ പോയി വന്ന ശേഷം ഞാൻ ഒരു പുതിയമനുഷ്യനാണ്.നിങ്ങൾവിശ്വസിചാലുംഇല്ലെങ്കിലും ".അത് പറഞ്ഞു അയാൾ കോടതി മുറിയിലെക്കു കയറിപ്പോയി
Comments
Post a Comment