തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തേ ശമ്പളം നല്‍കാന്‍ കഴിയാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അത് എഴുതി നല്‍കണമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. അതേ സമയം ജീവനക്കാരില്‍ നിന്നും ഒരുമാസത്തെ ശമ്പളം പിടിക്കുന്നത് ശരിയല്ലെന്നും അവര്‍ക്ക് കഴിയുന്ന തുക നല്‍കുന്നത് വാങ്ങുകയാണ് വേണ്ടത് എന്നാണ് പ്രതിപക്ഷ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടന പറയുന്നത്.
ഒരു മാസത്തെ ശമ്പളം നൽകുന്നില്ലെങ്കിൽ വേണ്ടെന്ന സർക്കാർ നിലപാട് അംഗീകരിക്കാനാവില്ലെന്നു ഫെറ്റോ സംഘടനകളും വ്യക്തമാക്കി. ഇക്കാര്യത്തിൽ ഒറ്റയ്ക്കു തീരുമാനം എടുക്കാനാവില്ലെന്നും ജീവനക്കാർ ഉന്നയിച്ച കാര്യം മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും ശ്രദ്ധയിൽപെടുത്താമെന്നും തോമസ് ഐസക് വ്യക്തമാക്കി.
ജീവനക്കാരിൽ പലരും പ്രളയദുരന്തത്തിൽപെട്ടവരാണെന്നും അവരിൽനിന്ന് ഇനിയും പണം ഈടാക്കരുതെന്നും പ്രതിപക്ഷ സംഘടനാനേതാക്കൾ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടി. ഒരുമാസത്തിൽ കൂടുതൽ ശമ്പളം നൽകാൻ ആർക്കെങ്കിലും താൽപര്യമുണ്ടെങ്കിൽ അതിനുള്ള അവസരവും നൽകണമെന്ന് അവർ വാദിച്ചു.
ഈ മാസം മുതൽ ശമ്പളം ഗഡുക്കളായി പിരിക്കാനിരിക്കെ ഇക്കാര്യത്തിൽ ജനാധിപത്യപരമായ നിലപാട് സർക്കാർ സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഭരണപക്ഷ സംഘടനകൾ പൊതുവിൽ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസത്തിനു നൽകുന്നതിനു സമ്മതം അറിയിച്ചു. ലീവ് സറണ്ടർ തുകയായി നൽകാൻ താൽപര്യമുള്ളവർക്ക് അതു നൽകാമെന്നു മന്ത്രി പറഞ്ഞു.
ഒരു തവണയായോ 10 മാസമായോ ശമ്പളം നൽകാൻ സൗകര്യമുണ്ട്. ഇങ്ങനെ നൽകുന്ന പണത്തിന് ആദായനികുതി ഇളവുണ്ടാകും. മുമ്പ് ഇക്കാര്യത്തിനായി ദുരിതാശ്വാസനിധിയിലേക്കു സംഭാവന നൽകിയിട്ടുണ്ടെങ്കിൽ ആ തുക പിടിക്കുന്ന ശമ്പളത്തിൽനിന്നു കുറയ്ക്കാൻ അവസരമുണ്ടാകും. പിഎഫ് വായ്പയെടുത്തും ദുരിതാശ്വാസത്തിനു നൽകാൻ താൽപര്യമുള്ളവർക്ക് അങ്ങനെയും നൽകാം.
Comments
Post a Comment