ആലപ്പുഴ: പ്രളയത്തെ തുടർന്ന് ശേഖരിച്ച ദുരിതാശ്വാസ സാധനങ്ങൾ സി.പി.എം കൗൺസിലർമാർ കടത്തിക്കൊണ്ടുപോയതായി അന്വേഷണ റിപ്പോർട്ട്. ക്യാമ്പിന്റെ പൂട്ടുപൊളിച്ച് ദുരിതാശ്വാസ സാധനങ്ങൾ കടത്തിക്കൊണ്ടുപോയ മൂന്ന് കൗൺസിലർമാർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു. ടൗൺഹാളിൽ സൂക്ഷിച്ച സാധനങ്ങൾ ഈ മാസം 11നാണ് ഇടത് കൗൺസിലർമാർ കടത്തിക്കൊണ്ടുപോയത്.
അതേസമയം, സി.പി.എം ലോക്കൽ സെക്രട്ടറി ഉൾപ്പടെയുള്ള കൗൺസിലർമാരെ രക്ഷിക്കാൻ നഗരസഭാ സെക്രട്ടറി ശ്രമിക്കുന്നതായി യു.ഡി.എഫ് കുറ്റപ്പെടുത്തി. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ കൗൺസിലറും മറ്റ് രണ്ട് വനിതാ കൗൺസിലർമാരും ചേർന്നാണ് സാധനങ്ങൾ കടത്തിയതെന്നായിരുന്നു യു.ഡി.എഫ് ആരോപണം. സംഭവത്തെ തുടർന്ന് നഗരസഭാ ചെയർമാൻ അന്വേഷണത്തിന് നിർദ്ദേശം നൽകിയതോടെ റിപ്പോർട്ട് ആരോപണം ശരിവച്ചു.കൗൺസിലർമാരായ കെ.ജെ.പ്രവീൺ, ശ്രീജിത്ര, സൗമ്യരാജ് എന്നിവർ ചേർന്ന് സാധനം കടത്തിയെന്നാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്.
എന്നാൽ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്ന് കൗൺസിലർ കെ.ജെ.പ്രവീൺ പറഞ്ഞു. ഇതിനിടെ റിപ്പോർട്ടിലുൾപ്പടെ സി.പി.എം കൗൺസിലർമാരെ രക്ഷിക്കാനുള്ള ശ്രമമാണ് ഉദ്യോഗസ്ഥർ നടത്തുന്നതെന്നും യു.ഡി.എഫ് ആരോപിച്ചു.
Comments
Post a Comment