കോഴിക്കോട്:ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിലേക്കുള്ള ജനറൽ മാനേജർ നിയമനത്തിൽ മന്ത്രി ജലീലിന്റെ വാദങ്ങൾ ഓരോന്നായി പൊളിയുന്നു. അപേക്ഷ നൽകി യവരിൽ അഞ്ചു പേർ യോഗ്യരാണെന്നു തെളിയിക്കുന്ന വിവരാവകാശ രേഖ യൂത്ത് ലീഗിന് ലഭിച്ചതായി ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. അപേക്ഷ നൽകിയവരിൽ യോഗ്യരില്ലാത്തതുകൊണ്ടാണ് ബന്ധുവായ കെ.ടി അദീപിനെ നിയമിച്ചതെന്നായിരുന്നു മന്ത്രിയുടെ വാദം. അപേക്ഷകരുടെ യോഗ്യത വെളിപ്പെടുത്താൻ യൂത്ത് ലീഗ് മന്ത്രിയെ വെല്ലുവിളിച്ചിരുന്നു. വെല്ലുവിളി ഏറ്റെടുത്തെങ്കിലും മന്ത്രിക്ക് ഇതുവരെയും വിവരങ്ങൾ പുറത്തു വിടാൻ സാധിച്ചില്ല.
അപേക്ഷ നൽകിയ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ മൂന്നു പേർ സർക്കാർ ഉദ്യോഗസ്ഥരാണ്. ഇവരെയെല്ലാം തഴഞ്ഞാണ് ഒരു യോഗ്യതയുമില്ലാത്ത ബന്ധുവിനെ മന്ത്രി തിരുകിക്കയറ്റിയത്. ധനകാര്യ വകുപ്പിലെ അണ്ടർ സെക്രട്ടറിയും എസ്.ബി.ഐ ഉദ്യോഗസ്ഥനും അപേക്ഷ നൽകിയവരിൽ ഉൾപ്പെടുന്നു. ഇവരെയെല്ലാം നിഷ്ക്കരുണം തള്ളിയാണ് ബന്ധുവിനെ നിയമിച്ചത്. അഭിമുഖ സമയത്ത് ഹാജരായ ഡെപ്യൂട്ടഷൻ വഴി നിയമനത്തിന് യോഗ്യതയുള്ള നാലു പേരെ ഒഴിവാക്കിയാണ് അഭിമുഖത്തിനു പോലും വരാത്ത ബന്ധുവിന് ജോലി നൽകിയത്.
Comments
Post a Comment