കോഴിക്കോട്: മന്ത്രി കെ.ടി ജലീലിനെതിരെ ഗുരുതര ആരോപണവുമായി മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എൽ.എ. വൻ അഴിമതി കാരണം സർക്കാർ പിരിച്ചുവിട്ട ഉദ്യോഗസ്ഥനെ മന്ത്രി ഇടപെട്ട് തിരിച്ചെടുത്തതായി രേഖകൾ സഹിതം കെ.എം ഷാജി ആരോപിച്ചു. 146 അഴിമതിക്കേസുകളിൽ കുരുങ്ങിയ ഉദ്യോഗസ്ഥനു വേണ്ടിയാണ് മന്ത്രി നേരിട്ട് രംഗത്തെത്തിയത്.
പാലക്കാട് പട്ടഞ്ചേരി പഞ്ചായത്ത് യു.ഡി ക്ലാർക്ക് പി. രാമകൃഷ്ണനെയാണ് മന്ത്രി തിരിച്ചെടുത്തത്. നീർത്തട നയം തകിടം മറിക്കുന്ന രൂപത്തിൽ വൻ അഴിമതിയാണ് ഇയാൾ നടത്തിയത്. പഞ്ചായത്തിലെ അതീവലോല പ്രദേശങ്ങൾ മണ്ണിട്ടു നികത്തുന്നതിന് വൻ മാഫിയക്കു കൂട്ടുനിന്നതായി തെളിയിക്കപ്പെട്ടതാണ് പുറത്താക്കാൻ കാരണം. 2018 ജൂൺ എട്ടിനാണ് ഇയാളെ പിരിച്ചുവിട്ടത്. എന്നാൽ മന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശത്തെ തുടർന്ന് ജൂൺ 18നു തന്നെ ഇയാളെ തിരച്ചെടുക്കുകയായിരുന്നു. പഞ്ചായത്ത് വകുപ്പ് ഡയരക്ടർ പിരിച്ചുവിട്ട ഉദ്യോഗസ്ഥനു വേണ്ടിയാണ് മന്ത്രി നേരിട്ടു രംഗത്തിറങ്ങിയത്.
പാലക്കാട് എലപ്പുള്ളി പഞ്ചായത്തിലായിരുന്നു ഇയാൾ നേരത്തെ ജോലി ചെയ്തിരുന്നത്. തണ്ണീർത്തട നിയമം നഗ്നമായി ലംഘിച്ചതിനാണ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. ഉത്തരവിന്റെ പകർപ്പ് സഹിതമാണ് കെ.എം ഷാജി പത്രസമ്മേളനം വിളിച്ച് ആരോപണം ഉന്നയിച്ചത്. കെ.ടി ജലീൽ മാന്യതയുടെ വേഷം ധരിച്ച ബ്ലാക്ക് ജീനിയസാണെന്നും കെ.എം ഷാജി പറഞ്ഞു.
പുതിയ ആരോപണം കൂടി വന്നതോടെ മന്ത്രി കെ.ടി ജലീലിന്റെ നില കൂടുതൽ പരുങ്ങലിലായി. ബന്ധുനിയമന വിവാദത്തെ കൂടാതെ ഇന്നു രാവിലെ കുടുംബശ്രീയിലെ നിയമനത്തിലും മന്ത്രി ഇടപെട്ടതായി മുൻ ഡയരക്ടർ വെളിപ്പെടുത്തിയിരുന്നു. കെ.എം ഷാജിയുടെ ആരോപണം കൂടി വന്നതോടെ ജലീലിന്റെ രാജി അനിവാര്യമായിരിക്കുകയാണ്.
Comments
Post a Comment