കണ്ണൂർ:തന്നെ തോൽപിക്കാൻ വേണ്ടി ആരോ ഇറക്കിയ നോട്ടീസിന്റെ പേരിലാണ് കോടതിവിധി വന്നിരിക്കുന്നതെന്നും താൻ ജയിക്കാൻ ആഗ്രഹിച്ചവരല്ല അതിനു പിന്നിലെന്നും കെ.എം ഷാജി പ്രതികരിച്ചു. വർഗ്ഗീയത പ്രചരിപ്പിച്ചു എന്ന കോടതി പരാമർശം അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്. വർഗ്ഗീയതക്കെതിരായ തന്റെ നിലപാട് ജീവിതം കൊണ്ട് തെളിയിച്ചതാണ്. തെരഞ്ഞെടുപ്പിന്റെ തലേന്നു പോലും വർഗ്ഗീയവാദികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞവനാണ് ഞാൻ. അത് കേരളീയ പൊതുസമൂഹത്തിനു മുന്നിൽ തെളിയിക്കേണ്ട കാര്യമില്ല. വർഗ്ഗീയവാദികൾക്കെതിരായ പോരാട്ടം തുടരും- ഷാജി പറഞ്ഞു.
നികേഷ്‌കുമാർ വളരെ മോശമായ രീതിയിൽ വളച്ചൊടിച്ച കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കും. ഒരു വിധി കൊണ്ട് പൊതുപ്രവർത്തനം അവസാനിപ്പിക്കാനാകില്ല. വിധി സ്റ്റേ ചെയ്യാൻ അപേക്ഷ നൽകും. നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും കെ.എം ഷാജി പറഞ്ഞു.
20 ശതമാനം മാത്രം മുസ്ലിംജനസംഖ്യയുള്ള മണ്ഡലമാണ് അഴീക്കോട്. അവിടെ വർഗീയപരാമർശങ്ങളടങ്ങിയ ലഘുലേഖ ഇറക്കിയതുകൊണ്ട് മാത്രം വിജയിക്കാനാകില്ല. ജനാധിപത്യപരമായാണ് താനിതുവരെ തന്റെ രാഷ്ട്രീയജീവിതം നയിച്ചത്. വിശ്വാസ്യത മാത്രമാണ് എന്റെ കൈമുതൽ.
തനിക്കെതിരെ വൃത്തികെട്ട രാഷ്ട്രീയക്കളി കളിക്കുകയാണ് എം.വി.നികേഷ് കുമാർ. ഈ ലഘുലേഖ പോലും അങ്ങനെ തട്ടിപ്പിലൂടെ ഉണ്ടാക്കിയതാണ്. ആറ് മാസമോ, അറുപത് കൊല്ലമോ മത്സരിച്ചില്ലെങ്കിലും തനിക്കൊന്നുമില്ല. പക്ഷേ, ഇത് തെറ്റെന്ന് തെളിയിക്കാതെ വെറുതെ വിടില്ലെന്നും ഷാജി പറഞ്ഞു.
Comments
Post a Comment