മുസ്ലിം യൂത്ത്‌ലീഗ് യുവജനയാത്ര കേരളത്തിലെ ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞതായും വിവിധ കേന്ദ്രങ്ങളിൽ ലഭിക്കുന്ന സ്വീകരണങ്ങൾ പ്രതീക്ഷ നൽകുന്നതായും ജാഥാ നായകൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു തങ്ങൾ. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾക്കെതിരെ ശക്തമായ ജനവികാരം നിലനിൽക്കുകയാണ്. രാജ്യത്തെ കർഷകർ ന്യായവില കിട്ടാതെ വലയുകയാണ്. ക്രൂഡ്ഓയിൽ വില കുത്തനെ ഇടിയുമ്പോൾ അതനുസരിച്ച് ഇന്ധന വില കുറയ്ക്കാൻ സർക്കാറിന് കഴിയുന്നത്. കേരള സർക്കാർ പ്രളയത്തിനു ശേഷം ജനങ്ങളോട് നീതി കാട്ടിയില്ലെന്നും തങ്ങൾ പറഞ്ഞു. ഓഖി ദുരന്തം നടന്നപ്പോഴും ഇതാണു സംഭവിച്ചത്.
ഗവൺമെന്റിന്റെ അപാകതകൾ ജനങ്ങളോട് വിശദീകരിക്കുമ്പോൾ യുവാക്കളുടെ പങ്കാളിത്തം ഓരോ ദിവസവും കൂടുകാണ്. കോഴിക്കോട് കടപ്പുറത്തു പോലും ഉൾക്കൊള്ളാൻ കഴിയാത്ത വിധത്തിലാണ് ജനങ്ങൾ ഒഴുകിയെത്തിയത്. ജനങ്ങളുടെ പ്രയാസങ്ങൾ തീർക്കാനുള്ള പരിഹാരം തേടിയാണ് ഈ യാത്ര. കോൺഗ്രസ് പ്രവർത്തകർ ഓരോ കേന്ദ്രങ്ങളിലും ജാഥക്ക് അഭിവാദ്യമർപ്പിക്കാൻ രംഗത്തുള്ളത് സന്തോഷമുള്ള കാര്യമാണ്. മലപ്പുറം ജില്ലയിലെ 14 മണ്ഡലങ്ങളിലൂടെ സഞ്ചരിച്ചാണ് യാത്ര പെരിന്തൽമണ്ണിൽ സമാപിക്കുക.
മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ കാര്യങ്ങളെല്ലാം സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ജാഥാ വൈസ് ക്യാപ്റ്റൻ പി.കെ ഫിറോസ് പറഞ്ഞു. സർക്കാറിന് നഷ്ടമുണ്ടായിട്ടില്ലെന്നു പറഞ്ഞതും നിയമനവുമെല്ലാം തെറ്റിദ്ധാരണാജനകമാണ്. അന്വേഷണം പോലും നടത്താൻ സർക്കാർ തയ്യാറാകുന്നില്ല. മന്ത്രിസഭ തീരുമാനിച്ചതല്ല നിയമനം എന്ന മുഖ്യമന്ത്രിയുടെ വാദവും തെറ്റാണ്. ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നതെന്നും ഫിറോസ് ചോദിച്ചു.
Comments
Post a Comment