ടി പി വധക്കേസ് പ്രതികളെ മാതൃകയാക്കി മറ്റൊരു കൊലക്കേസ് പ്രതിയും! മൂന്ന് കൊലക്കേസുകളില്‍ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന സിപിഎം പ്രവര്‍ത്തകന്‍ വിവാഹിതനായി; 40കാരനായ വടക്കുമ്ബാട്ടെ ശ്രീജിത്ത് ഒരു മാസത്തെ പരോളില്‍ ഇറങ്ങി കല്യാണം കഴിച്ചത് സിപിഎം പ്രാദേശിക നേതാവിന്റെ 20 വയസുകാരിയായ മകളെ; അതീവ രഹസ്യമായി നടന്ന വിവാഹത്തിന് അവസരം ഒരുക്കിയതും സഖാക്കളെന്ന് ആരോപണം
കണ്ണൂര്‍: രാഷ്ട്രീയ കൊലയാളികളെ സംരക്ഷിക്കുന്ന കാര്യത്തില്‍ സിപിഎമ്മിന് പ്രത്യേക കഴിവാണെന്ന ആരോപണം ശരിവെക്കുന്ന വിധത്തിലാണ് അടുത്തകാലത്തായി നടക്കുന്ന സംഭവങ്ങളെല്ലാം. ടി പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ കൊലയാളി സംഘത്തില്‍ പെട്ടവര്‍ക്ക് വിവാഹം കഴിക്കാന്‍ അവസരം ഒരുക്കി നല്‍കിയതും മറ്റുചില കേസിലെ പ്രതികള്‍ക്ക് ഭാവി വധുവുമായി സല്ലപിക്കാന്‍ ജയിലില്‍ അവസരം ഒരുക്കിയതും ഭരണപ്പാര്‍ട്ടിക്കാരായിരുന്നു. കിര്‍മാണി മനോജും ഷാഫിയും ജയില്‍ശിക്ഷ അനുഭവിക്കുമ്ബോൾ തന്നെയാണ് ആര്‍ഭാഢപൂര്‍വ്വം വിവാഹിതരായത്.
വിവാഹത്തിന് ശേഷം ചട്ടം ലംഘിച്ച് ഇവര്‍ക്ക് ഇടയ്ക്കിടെ പരോളും നല്‍കി.
ഇപ്പോഴിതാ മൂന്ന് കൊലപാതക കേസുകളില്‍ പ്രതികളായ വ്യക്തിക്കും പരോള്‍ നല്‍കി വിവാഹം കഴിക്കാന്‍ അവസരം ഒരുക്കി നല്‍കിയിരിക്കുന്നു. മൂന്ന് കൊലക്കേസുകളിലെ പ്രതിയും സിപിഎം. പ്രവര്‍ത്തകനുമായിരുന്ന വടക്കുമ്ബാട്ടെ കെ. കെ. ശ്രീജിത്ത് എന്ന ടെന്‍ഷന്‍ ശ്രീജത്താണ് വിവാഹിതനായത്. അയല്‍ ദേശത്തെ സിപിഎം. പ്രാദേശിക നേതാവിന്റെ മകളാണ് ശ്രീജിത്തിന്റെ വധു. അതുകൊണ്ട് തന്നെ സിപിഎം തന്നെയാണ് ശ്രീജിത്തിന് വിവാഹ കഴിക്കാന്‍ അവസരം ഒരുക്കി നല്‍കിയതെന്ന ആരോപണവും ഉയരുന്നുണ്ട്.
ശ്രീജിത്തിന് 40 വയസ്സും വധുവിന് 20 വയസ്സുമാണെന്നാണ് വിവരം. പാറക്കെട്ടിലെ ആര്‍എസ്‌എസ്. പ്രവര്‍ത്തകന്‍ നിഖില്‍ വധക്കേസ്, നാദാപുരത്തെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അസ്ലം വധക്കേസ്, അരയാക്കൂലിലെ ബി.എം. എസ്. പ്രവര്‍ത്തകന്‍ വിനയന്‍ കൊലക്കേസ് എന്നിവയില്‍ പ്രതിയാണ്. നിരവധി വധശ്രമക്കേസിലും പ്രതിയാണ് ശ്രീജിത്ത്. നിഖില്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയവേ ഒരു മാസത്തെ പരോളില്‍ ഇറങ്ങിയ ശേഷമാണ് വിവാഹം നടന്നത്. അതീവ രഹര്യമാായാണ് വിവാഹം നടന്നതെന്നാണ് അറിയുന്നത്. എവിടെവച്ചാണ് വിവാഹം നടന്നതെന്ന വിവരം ഇനിയും പുറത്തുവിട്ടിട്ടില്ല.
വിവാഹ ചടങ്ങിന് ജയിലില്‍ നിന്നും പരോളിലിറങ്ങിയ മറ്റ് കൊലക്കേസ് പ്രതികളും സന്നിഹിതരായെന്നാണ് വിവരം. വടക്കുമ്ബാട് സര്‍വ്വീസ് സഹകരണ ബാങ്കിലെ അറ്റന്ററാണ് ശ്രീജിത്ത്. കഴിഞ്ഞ സെപ്റ്റംബര്‍ മാസം പി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കിര്‍മാണി മനോജിന്റെ വിവാഹം നടന്നിരുന്നു. അന്ന് പുതുച്ചേരി സിദ്ധാനന്ദ കോവിലില്‍ വച്ചാണ് പരോളിലിറങ്ങിയ കിര്‍മാണി വിവാഹിതനായത്. വടകര ഓര്‍ക്കാട്ടേരിയിലെ രണ്ട് കുട്ടികളുടെ മാതാവിനെയാണ് കിര്‍മാണി വിവാഹം കഴിച്ചത്. വിവാഹ ശേഷം അവരുടെ ബഹ്റിനുള്ള ഭര്‍ത്താവ് തന്റെ ഭാര്യയാണ് കിര്‍മാണി വിവാഹം കഴിച്ചതെന്ന് കാട്ടി വടകര ഡി.വൈ. എസ്. പി. ക്ക് പരാതി നല്‍കിയിരുന്നു. തന്റെ എട്ടും അഞ്ചും വയസ്സുള്ള രണ്ട് മക്കളെ തിരികെ വേണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
നിയമപരമായി വിവാഹം വേര്‍പെടുത്താതെയാണ് തന്റെ കുട്ടികളെ തിരിച്ച് നല്‍കാതെ ഭാര്യ കിര്‍മാണിയെ വിവാഹം ചെയ്തതെന്നും അതിനാല്‍ തന്റെ എട്ടും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികളെ തിരിച്ച് തരണമെന്നും ആവശ്യപ്പെട്ട് യുവാവ് പരാതി നല്‍കിയത്. ശേഷം കുട്ടികളെ പിതാവിനു തന്നെ തിരിച്ച് നല്‍കി യുവതി കിര്‍മാണിയോടൊപ്പം പോവുകയായിരുന്നു. ഒരു മാസത്തെ പരോളിനു ശേഷം കിര്‍മാണി തിരിച്ച് ജയിലില്‍ പോയി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും കോഴിക്കോട് ജയിലിലും കൊലക്കേസ് പ്രതികള്‍ മൊബൈല്‍ ഫോണ്‍ ലഭിക്കാറുണ്ടെന്ന ആരോപണമുണ്ടായിരുന്നു. കിര്‍മാണിയടക്കമുള്ളവര്‍ മൊബൈല്‍ ഫോണിലൂടെ ബന്ധപ്പെട്ടാണ് വിവാഹിതരായതെന്നും ആരോപണമുണ്ടായിരുന്നു.
ഇത് കൂടാതെ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായ മുഹമ്മദ് ഷാഫിക്കും കല്യാണം നടത്തിക്കൊടുത്തത് പാര്‍ട്ടിയായിരുന്നു. ആഡംബര വിവാഹമായിരുന്നു ഷാഫിക്ക് വേണ്ടി സിപിഎ ഒരുക്കിയത്. സിപിഐ.എം എംഎല്‍എ. തലശ്ശേരി എംഎല്‍എ എ.എന്‍ ഷംസീറാണ് ടി.പി വധക്കേസിലെ അഞ്ചാം പ്രതിയായ ഷാഫിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നത്. ജയില്‍ ശിക്ഷ അനുഭവിക്കുന്ന വേളിയല്‍ പരോളില്‍ ഇറങ്ങിയാണ് മുഹമ്മദ് ഷാഫി വിവാഹത്തിനെത്തിയത്. കൊയിലാണ്ടിയില്‍ വച്ചാണ് വിവാഹം. കൊലപാതകം നടന്നതു മുതല്‍ തങ്ങള്‍ക്ക് ഇതുമായി ബന്ധമില്ല എന്നാണ് സിപിഐ.എം പറഞ്ഞിരുന്നത്. എന്നാല്‍, പ്രതികളെ സംരക്ഷിക്കാന്‍ സിപിഎം മുന്നില്‍ നില്‍ക്കുകയും ചെയ്തു.
വാർത്താ കടപ്പാട് :മറുനാടൻ മലയാളി
Comments
Post a Comment