ഗർഭിണിക്ക് ചികിത്സ നിഷേധിച്ച് ഇരട്ടകളായ നവജാത ശിശുക്കൾ മരിക്കാനിടയായ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സംഭവത്തിന് ഉത്തരവാദികൾ ആയവർക്കെതിരെ കർശന നടപടി സ്വീകരിക്കണം :സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
കോഴിക്കോട്: ഗർഭിണിക്ക് ചികിത്സ നിഷേധിച്ച് ഇരട്ടകളായ നവജാത ശിശുക്കൾ മരിക്കാനിടയായ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സംഭവത്തിന് ഉത്തരവാദികൾ ആയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. നവജാത ശിശുക്കളുടെ പിതാവ് എൻ.സി ശരീഫിനെയും ബന്ധുക്കളെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ വന്ന് കണ്ടതിന് ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു തങ്ങൾ. കൊണ്ടോട്ടി മണ്ഡലം എം.എസ്.എഫ് ജനറൽ സെക്രട്ടറിയാണ് എൻ.സി ശരീഫ്.
രണ്ട് സ്വകാര്യ ആശുപത്രികളിലും മഞ്ചേരി മെഡിക്കൽ കോളേജിലും ചികിത്സ തേടിയിട്ടും ശരീഫിന്റെ പത്നിക്ക് ശരിയായ ചികിത്സ ലഭിച്ചിരുന്നില്ല. സർക്കാരിന്റെ നിബന്ധന കാരണമാണ് ചികിത്സ നൽകാനാവാത്തത് എന്നാണ് ആശുപത്രി അധികൃതർ വിശദീകരിക്കുന്നത്. അടിയന്തിരഘട്ടങ്ങളിൽ പോലും ചികിത്സ ലഭിക്കാതെ മരണത്തിന് കീഴടങ്ങേണ്ടി വരുന്നത് അങ്ങേയറ്റം ഗൗരവമുള്ള കാര്യമാണ്. ആരോഗ്യരംഗത്ത് പതിറ്റാണ്ടുകളായുള്ള പരിശ്രമത്തിലൂടെ കേരളം നേടിയ സൽപേരിന് തീരാ കളങ്കമാണിത്. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, എം.സ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് പി.വി അഹമ്മദ് സാജു എന്നിവരും തങ്ങളോടൊപ്പം ഉണ്ടായിരുന്നു.
Comments
Post a Comment