കോട്ടയം: കോൺഗ്രസിലെ ചില കേന്ദ്രങ്ങളിൽ നിന്ന് കടുത്ത അനീതിയാണ് കേരള കോൺഗ്രസ് പാർട്ടി നേരിടേണ്ടി വന്നതെന്ന് ജോസ് കെ.മാണി. പാലാ ഉപതിരഞ്ഞെടുപ്പിൽ ചതിക്കപ്പെട്ടെന്ന് പറഞ്ഞ ജോസ്, പി.ജെ.ജോസഫ് തനിക്കെതിരെ കടുത്ത വ്യക്തിഹത്യയാണ് നടത്തിയതെന്നും ജോസ് കെ. മാണി ആരോപിച്ചു. കോട്ടയത്ത് മുന്നണിമാറ്റം പ്രഖ്യാപിച്ചുകൊണ്ട് പാർട്ടി ഓഫീസിൽ ചേർന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എം. മാണി സാറാണ് യു.ഡി.എഫിനെ കെട്ടിപ്പടുത്തത്. ആ പ്രസ്ഥാനത്തിൽ കേരള കോൺഗ്രസിന് തുടരാൻ അർഹതയില്ലെന്നാണ് യു.ഡി.എഫ്. കൺവീനർ എഴുതി വായിച്ചത്. അതുവഴി കഴിഞ്ഞ 38 വർഷക്കാലം യു.ഡി.എഫിനെ അതിന്റെ രൂപീകരണത്തിലും അതിന്റെ ഉയർച്ചയിലും താഴ്ചയിലും വിജയത്തിലും പരാജയത്തിലും ഒപ്പം നിന്ന മാണിസാറിനെയും മാണി സാറിന്റെ രാഷ്ട്രീയത്തെയും ഒപ്പം നിന്ന ജനവിഭാഗത്തേയുമാണ് അപമാനിച്ചത്. കോൺഗ്രസിലെ ചില കേന്ദ്രങ്ങളിൽ നിന്ന് കടുത്ത അനീതിയാണ് കേരള കോൺഗ്രസ് പാർട്ടി നേരിടേണ്ടി വന്നതെന്നും അദ്ദേഹം ആരോപിച്ചു.
പാലായിൽ ഉപതിരഞ്ഞെടുപ്പിലുണ്ടായ ചതി, അതോടൊപ്പം എം.എൽ.എമാർ നിയമസഭക്ക് അകത്ത് നേരിടേണ്ടി വന്ന അപമാനവും അവഗണനയുമെല്ലാം യു.ഡി.എഫ്. നേതൃത്വത്തെ അറിയിച്ചപ്പോൾ ഗൗരവത്തിലെടുക്കുകയോ ചർച്ചക്ക് തയ്യാറാവുകയോ ചെയ്തില്ല. ഞങ്ങൾ ഈ പരാതികൾ പരസ്യപ്പെടുത്തിയിട്ടില്ല. അതിന്റെ ഫോറത്തിൽ അവതരിപ്പിച്ചിട്ടേ ഉളളൂ.
കടുത്ത, നീചമായ വ്യക്തിഹത്യയാണ് എനിക്കെതിരെ പി.ജെ.ജോസഫ് നടത്തിയത്. മാണി സാറിന് അസുഖമാണ് എന്ന് അറിഞ്ഞ ഉടൻ തന്നെ ലോക്സഭ ചോദിച്ചു. രാജ്യസഭ ചോദിച്ചു. അതിനുശേഷം പാലാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആരാകണം എന്ന് നിർബന്ധം പിടിച്ചു. പാർട്ടിയുടെ പേരും ചിഹ്നവും ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് പാർട്ടിയുടെ സംസഥാന കമ്മിറ്റി ഓഫീസ് ഏറ്റെടുക്കുമെന്ന് പറഞ്ഞു. മാണി സാറിന്റെ ഭവനം പോലും മ്യൂസിയമാക്കണമെന്ന് പറഞ്ഞു. ഇത് പൊളിറ്റിക്കൽ വൾച്ചറിസമാണ്. ഒരിക്കലും അതേ രീതിയിൽ അദ്ദേഹത്തോട് പ്രതികരിച്ചില്ല.
ഈ ഭിന്നതകൾ ഐക്യ ജനാധിപത്യമുന്നിണിയെ ബാധിക്കുന്നതും ദുർബലപ്പെടുത്തുന്നതുമാണ്. കേരള കോൺഗ്രസിനെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴും യു.ഡി.എഫിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുമ്പോഴും ഒരിക്കൽപോലും ഇതുമായി ബന്ധപ്പെട്ട ചർച്ച നടത്താൻ യു.ഡി.എഫ്. നേതൃത്വം തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments
Post a Comment