എന്ത് നടപടി കൈകൊണ്ടെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറിയോട് ദേശീയ വനിതാ കമ്മീഷൻ
ന്യൂഡൽഹി/മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് പൂർണ ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ്റെ ഇടപെടൽ. സംഭവത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ സംസ്ഥാന ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എൻ.രാജൻ കോബ്രഗേഡ് ഐ.എ.എസിന് കത്തയച്ചു. പുത്തനഴി സ്വദേശി ഡോ.സൈനുൽ ആബിദീൻ ഹുദവി നൽകിയ പരാതിയെ തുടർന്നാണ് നടപടി.
ചികിത്സാ നിഷേധം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും വിഷയത്തിൽ ഇതുവരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിൽ അറിയ്ക്കക്കണമെന്നും വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് യുവതിക്ക് ചികിത്സ നിഷേധിച്ചതായി കമ്മീഷൻ്റെ പരിശോധനയിൽ കണ്ടെത്തിയതായി കത്തിൽ പറയുന്നു. മാധ്യമ പ്രവർത്തകനും കൊണ്ടോട്ടി മണ്ഡലം എം.എസ്.എഫ് ജനറൽ സെക്രട്ടറിയുമായ എൻ.സി മുഹമ്മദ് ഷെരീഫ് - സഹല തസ്നീം ദമ്പതികളുടെ ഇരട്ട ഗർഭസ്ഥ ശിശുക്കളാണ് കഴിഞ്ഞ 27ന് മരിച്ചത്. സംഭവം നടന്നിട്ട് ഇന്നേക്ക് ഒരു മാസമായെങ്കിലും ആരോഗ്യ വകുപ്പ് അധികൃതരിൽ നിന്ന് കുറ്റക്കാർക്കെതിരെ നടപടി ഉണ്ടായിട്ടില്ല. ഈ അവസരത്തിലാണ് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയച്ചത്.
എം.എസ്.എഫ് ദേശീയ കമ്മിറ്റി നൽകിയ പരാതിയെ തുടർന്ന് ദേശീയ ബാലവകാശ കമ്മീഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രസവ വേദന ഉണ്ടെന്ന് അറിയ്ച്ചിട്ടും ചികിത്സ നൽകാതെ മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് നിർബന്ധപൂർവം മടക്കി അയച്ചെന്നാണ് ബന്ധുക്കളുടെ പരാതി. കുട്ടികൾ മരിച്ചിട്ട് ഒരു മാസമായിട്ടും ഒന്നും നടന്നില്ലെന്ന നിലപാടാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നതെന്ന് കുട്ടികളുടെ മാതാവ് സഹല തസ്നീം പറഞ്ഞു. മഞ്ചേരി മെഡിക്കൽ കോളജിലെ കുറ്റക്കാർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് എൻ.സി ഷെരീഫ് കഴിഞ്ഞ ഏഴിന് മലപ്പുറം ജില്ലാ പൊലിസ് മേധാവിക്ക് നൽകിയ പരാതിയിലും നടപടി ഉണ്ടായില്ല.
മലപ്പുറം ജില്ലാ കലക്ടർ നേരത്തെ കുട്ടികളുടെ പിതാവിൽ നിന്ന് മൊഴി എടുത്തിരുന്നു. ചികിത്സാ വിവരങ്ങളും ശേഖരിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.എം.പി ശശി, സൂപ്രണ്ട് ഡോ.നന്ദകുമാർ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. സംഭവത്തിൽ നടപടി ഇല്ലങ്കിൽ സമര പരിപാടികളുമായി മുന്നോട്ടു പോകാനാണ് കുടുംബത്തിൻ്റെ തീരുമാനം.
Comments
Post a Comment