കോടതിവിധിയേയും ആ വിധി പുറപ്പെടുവിച്ച കോടതിയേയും വിമർശിക്കുമ്പോൾ:പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ ( മുസ്ലിം യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ)
വിധിയിലേക്ക് എത്തിച്ചേരാൻ കാരണമായ അന്വേഷണ റിപ്പോർട്ടുകളും അത് സമർപ്പിച്ച ഏജൻസികളെയും കുറിച്ചുകൂടി രാജ്യം ചർച്ച ചെയ്യേണ്ടതാണ്.
ഒരു കോടതിയെ സംബന്ധിച്ചിടത്തോളം അതിന് മുൻപിൽ ഹാജരാക്കുന്ന സാക്ഷി മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ മാത്രമേ വിധി പറയുവാൻ നിർവാഹമുള്ളൂ.
അന്വേഷണ ഏജൻസികളും മറ്റും പൂർണ്ണമായും ഭരണകൂടങ്ങളുടെ നിയന്ത്രണത്തിലാണുള്ളത്. അതുകൊണ്ടുതന്നെ ഭരിക്കുന്നവന്റെ താൽപര്യങ്ങൾ അന്വേഷണ റിപ്പോർട്ടുകളിലും തെളിവുകളിലും പ്രതിഫലിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
ആയതിനാൽ കോടതിയെ വിമർശിക്കുക എന്നതിലുപരി അന്വേഷണ ഏജൻസികളുടെ നിഷ്പക്ഷതയും ഭരണകൂട ഗൂഢാലോചനയും കൂടി ഇവിടെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.
സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ സെക്കുലർ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നു എന്ന് അവകാശപ്പെടുന്ന കോൺഗ്രസ് ഉൾപ്പെടെയുള്ള ഭരണകൂടങ്ങളുടെ യഥാർത്ഥ മുഖം ഈകേസുമായി ബന്ധപ്പെട്ട് ബോധിപ്പിച്ച റിപ്പോർട്ടുകളിൽ നിന്നും തെളിവുകളിൽ നിന്നും വ്യക്തമാവുന്നുണ്ട്.
ഒരു തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുന്ന ഈ ഘട്ടത്തിൽ അർത്ഥവത്തായ മൗനം പാലിക്കപ്പെടേണ്ടതുണ്ട് എന്നതിന്റെ പേരിൽ പറയാനുള്ളത് പറയാതിരിക്കാനാവില്ല.
ജവഹർലാൽ നെഹ്റു വിഭാവനം ചെയ്ത 'സെക്യുലറിസ്റ്റ് നിലപാടിൽ' വെള്ളം ചേർക്കുന്ന നിലപാടുകൾ പിന്നീട് ദേശീയ പ്രസ്ഥാനത്തെ നയിച്ചവർ സ്വീകരിച്ചു പോന്നു എന്നത് കൊണ്ട് തന്നെയാണ് സംഘ ഫാഷിസം രാജ്യത്ത് പിടിമുറുക്കിയത്.
ഗുജറാത്ത് കലാപമുൾപ്പെടെയുള്ള വിഷയങ്ങളിൽ നഗ്നമായ സാമുദായിക ഉൻമൂലനസിദ്ധാന്തം നടപ്പിലാക്കിയ ഒരാൾ രാജ്യത്തിന്റെ ഭരണാധികാരിയായി വന്നതിന്റെ കാരണമന്വേഷിച്ചാൽ ചിലതൊക്കെ ബോധ്യമാകും.
ആ കലാപ ശേഷം
തുടർച്ചയായി ഒരു പതിറ്റാണ്ട് ഭരണാധികരം ലഭിച്ചിട്ടും മതേതര ഭരണകൂടം RSS സംഘശക്തിക്കു മുന്നിൽ ധർമ്മം മറന്ന് പ്രവർത്തിച്ചു.
'മതേതര നിലപാടുകളെ 'സംരക്ഷിച്ചു നിർത്തുന്നതിൽ
അതിന് 'ഉത്തരവാദിത്ത്വമുള്ളവർ ഉണർന്ന് പ്രവർത്തിക്കാതെ അലംഭാവം കണിച്ചതിനാൽ തന്നെ ഇന്ന് ഇത്തരം കോടതി വിധികൾ ആവർത്തിക്കപ്പെടുമ്പോൾ ആശ്ചര്യപ്പെടേണ്ടതില്ല.
ഈ കലികാലത്ത് സത്യം തുറന്ന് പറഞ്ഞാൽ ഇരകളാക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്തേക്കാം..
''സത്യത്തിന് വേണ്ടി ശബ്ദിക്കുമ്പോൾ നിന്റെ ശബ്ദം ഒറ്റപ്പെട്ടേക്കാം.
എന്നാലും നീ ശബ്ദിക്കാതിരിക്കരുത്''
എന്ന ഗാന്ധിജിയുടെ വാക്കുകൾക്ക് വർത്തമാന ഭാരതത്തിൽ പ്രസക്തിയേറെയാണ്.
ബാബറി മസ്ജിദ് ധ്വംസന കാലത്ത് അന്നത്തെ സുപ്രീംകോടതി ജസ്റ്റിസ് വെങ്കട ചെലയ്യ എടുത്ത ധീരോദാത്തമായ നിലപാടുകളാണ് ജുഡീഷ്യൽ ആക്ടിവിസം എന്നപേരിൽ നമ്മുടെ രാജ്യത്ത് ചർച്ച ചെയ്യപ്പെട്ടത്.
അതിൻറെ നേർവിപരീതമായ ജുഡീഷ്യൽ ഇനാക്ടിവിസത്തിന് നമ്മുടെ രാജ്യം സാക്ഷ്യം വഹിക്കേണ്ടി വരുമോ എന്നു കൂടിയുള്ള ആശങ്ക പൊതുമണ്ഡലത്തിൽ ഉയർന്നുവരുന്നുണ്ട്.
അതുകൊണ്ട് രാഷ്ട്രീയ സങ്കുചിതത്വം മാറ്റിവെച്ച് നമ്മുടെ രാജ്യത്തിൻറെ ബഹുസ്വരത ഉയർത്തിപ്പിടിക്കുന്ന രീതിയിലുള്ള നിലപാടുകളാണ്, പ്രത്യേകിച്ചും ന്യൂനപക്ഷ സമുദായം, കൈക്കൊള്ളേണ്ടത്.
Comments
Post a Comment