തിരുവനന്തപുരം:കാലിക്കറ്റ് സർവ്വകലാശാല, അധ്യാപക നിയമനത്തിൽ സംവരണ വിഭാഗത്തിന് അർഹതപ്പെട്ട അൻപതോളം ബാക്ക് ലോഗ് (എൻ.സി.എ വാക്കൻസികൾ) നികത്തേണ്ടതില്ലെന്ന സിണ്ടിക്കറ്റ് തീരുമാനം പിൻവലിക്കണമെന്ന് എം എൽ എ മാരായ ആബിദ് ഹുസൈൻ തങ്ങൾ, ടി.വി. ഇബ്രാഹീം എന്നിവർ യൂണിവേഴ്സിറ്റി ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടു. ബാക്ക് ലോഗ് ഒഴിവുകളിലേക്ക് പ്രത്യേക നിയമനം നടത്തണമെന്നാണ് ചട്ടം.
2019 ഡിസംബർ 31 നാണ് 116 അസിസ്റ്റാന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ , പ്രൊഫസർ തസ്തികളിലേക്ക് സർവ്വകലാശാല അപേക്ഷ ക്ഷണിച്ചത്. അസിസ്റ്റന്റ് പ്രൊഫസർ 63, അസോസിയേറ്റ് പ്രൊഫസർ 29 പ്രൊഫസർ 24 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. കേരളത്തിലെ മറ്റ് സർവ്വകലാശാലകൾ വിജ്ഞാപനത്തിൽ തന്നെ വിവിധ പഠന വിഭാഗങ്ങളിൽ വ്യത്യസ്ത സംവരണ വിഭാഗങ്ങൾക്ക് അർഹമായ തസ്തികകൾ ഏതെന്ന് നിർണയിച്ച് അത് രേഖപ്പെടുത്തിയാണ്
അപേക്ഷ ക്ഷണിക്കാറ് പതിവ്. കഴിഞ്ഞ വർഷം വരെ കാലിക്കറ്റിലും അങ്ങനെയായിരുന്നു. എന്നാൽ ഇത്തവണ സംവരണ തസ്തിക ഏതെന്ന് വെളിപ്പെടുത്താതെയായിരുന്നു വിജ്ഞാപനം. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് കേരളത്തിൽ എല്ലാ സർവ്വകലാശാലകളിലും വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെയാണ് വർഷങ്ങളായി സംവരണ വിഭാഗങ്ങൾക്ക് അർഹമായ ബാക്ക് ലോഗ് (എൻ.സി എ ) ഒഴിവുകൾ നികത്തേണ്ടതില്ലെന്ന കേട്ടുകേൾവിയില്ലാത്ത തീരുമാനവുമായി സിണ്ടിക്കേറ്റ് രംഗത്ത് വന്നിരിക്കുന്നത്.
അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ മാത്രം 33 ഒഴിവുകളാണ് പിന്നോക്കക്കക്കാരുടെ ബാക്ക് ലോഗായി (എൻ.സി. എ) നികത്താനിരിക്കുന്നതെന്ന് ബന്ധപ്പെട്ട സെക്ഷനിലെ ഉദ്യോഗസ്ഥർ കണക്കെടുത്ത് വൈസ് ചാൻസലർക്ക് സമർപ്പിച്ചിരുന്നു. ഇക്കാര്യം മുന്നിലെത്തിയപ്പോഴാണ് തങ്ങളുടെ ഇഛ്ചക്കൊത്ത നിയമനം ബാക്ക് ലോഗ് നികത്തുന്നതോടെ നടക്കില്ലെന്ന് അറിഞ്ഞ സിണ്ടിക്കേറ്റ് ഉപസമിതി അത്തരം തസ്തികൾ നികത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഇത് വഴി അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ മാത്രം അദർ ക്രിസ്ത്യൻ 2, ഇ. ടി.ബി 4, വിശ്വകർമ 8, മുസ്ലിം 7, എസ് സി / എസ് ടി 1, ധീവര 3, നാടാർ 5, എന്നിങ്ങനെ ഓരോ വിഭാഗത്തിനും നിയമപ്രകാരം അർഹമായ അസിസ്റ്റന്റ് പ്രൊഫസർ തസ്തികൾ ഇതോടെ നഷ്ടമാവും. ഇതോടൊപ്പം, അംഗപരിമിതർക്ക് അർഹമായ 4 തസ്തികളും നികത്തേണ്ടതില്ലെന്നതാണ് തീരുമാനം. അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തികളിലെത് കൂടി കൂട്ടുമ്പോൾ ഇങ്ങനെ നഷ്ടപ്പെടുന്ന തസ്തിതികൾ അമ്പതിൽ കൂടുതൽ വരും.
ബാക്ക് ലോഗ് പരിഗണിക്കാതെ നടത്തുന്ന നിയമനങ്ങൾക്ക് നിയമ സാധുത ഉണ്ടാവില്ലെന്നതാണ് സുപ്രീം കോടതി വിധി.
ഇങ്ങനെ ചെയ്യാത്ത പക്ഷം, മൊത്തം പോസ്റ്റുകളിൽ പിന്നോക്ക പട്ടികജാതി വർഗ വിഭാഗങ്ങളുടെ ആനുപാതിക പ്രാതിനിധ്യം നഷ്ടപ്പെടുമെന്ന് സുപ്രീം കോടതി നിരീക്ഷിക്കുകയും വിധി പുറപ്പെടുവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇതേ തുടർന്നാണ് സംസ്ഥാന ത്തടക്കം ഇന്ത്യ മുഴുവൻ എൻ.സി.എ വാക്കൻസിയിലേക്ക് പ്രത്യേക വിജ്ഞാനം പുറപ്പെടുവിച്ചു തുടങ്ങിയത്.'നേരത്തെ വിജ്ഞാപനം ചെയ്തിട്ട് ഉദ്യോഗാർത്ഥികളെ ലഭ്യമല്ലാത്ത പിന്നോക്ക വിഭാഗത്തിന് അർഹമായ തസ്തികകൾ എൻ.സി. എ വാക്കൻസിയായി പ്രഖ്യപിച്ച് പ്രത്യേക നിയമനം നടത്തണമെന്ന് കേരള സർവ്വീസ് നിയമം ഇതിനനുസൃതമായി
ഭേദഗതി ചെയ്തിട്ടുണ്ട്. അതിനാൽ കേരള പി.എസ്.സി ബാക്ക് ലോഗ് വാക്കൻസികളിലേക്ക് മുറതെറ്റാതെ പ്രത്യേക നിയമനം നടത്താറുണ്ട്..
ഇക്കഴിഞ്ഞ കാലം വരെ സർവ്വകലാശാലയും ഇത് തന്നെയായിരുന്നു ചെയ്ത് വന്നിരുന്നത്.
എൻ.സി. എ വാക്കൻസികളിലേക്കുള്ള നിയമനം ത്വരിതപ്പെടുത്താൻ പത്ത് വർഷം മുമ്പ് ഭരണഘടനയുടെ പതിനാറാം അനുഛേദം ഭേദഗതി ചെയ്ത് നിയമ നിർമ്മാണം നടത്തുക കൂടി ചെയ്തിരിക്കെയാണ് കാലിക്കറ്റ് സർവ്വകലാശാലയുടെ ഈ നിയമ വിരുദ്ധ നീക്കമെന്ന് എം.എൽ.എമാർ ഗവർണറോട് പറഞ്ഞു. കാലിക്കറ്റിലെ അധ്യാപക നിയമനത്തിൽ കോടികളുടെ അഴിമതിയുണ്ടെന്ന് മാധ്യമങ്ങളിൽ വാർത്ത വന്നിരിക്കുന്നു. നിയമനം സംബന്ധിച്ച ഫയലുകൾ മാന്വൽ ഫയലാക്കിയത് അഴിമതിക്ക് വേണ്ടിയാണെന്ന പരാതിയുണ്ട്. അധ്യാപക നിയമന അഭിമുഖത്തിന് സർവ്വകലാശാല തയ്യാറാക്കിയ ഉദ്യോഗാർത്ഥികളുടെ ഷോർട്ട് ലിസ്റ്റും നിയമപരമല്ലെന്ന് എൽ എ മാരായ ആബിദ് ഹുസൈൻ തങ്ങൾ, ടി.വി. ഇബ്രാഹീം എന്നിവർ പറഞ്ഞു.
Comments
Post a Comment